Thursday, November 12, 2009

നാലുമണിപ്പൂക്കൾ

നാലുമണിയ്ക്ക്‌
കൂട്ടമണിയടിയ്ക്കും

കുട്ടികൾ കൂട്ടത്തോടെ
പുറത്തേയ്ക്ക്‌

പുസ്തകങ്ങളടുക്കുന്നതായി
നടിച്ച്‌

നീയും
ഞാനും

മറിയാമ്മേടത്തി
താഴുമായെത്തുംമുമ്പേ

ഇറുക്കിപിടിച്ചുള്ള
നിന്റെയുമ്മകൾ

താഴിന്റേയുംചാവികളുടേയും
കിലുക്കമെത്തുമ്പോൾ

ഒരോട്ടമാണ്‌

വലതുവശത്തെ ജാനാലചാടി
നീയും

9-B യുടെ പിൻവാതിലിലൂടെ
ഞാനും

ഓടിയോടി
വീട്ടിലെത്തും

മുഖം
കിതച്ചുതുടുത്തിരിയ്ക്കും

കവിളിലെ വിയർപ്പുതുള്ളിയിലൊലിച്ച്‌
ചുണ്ടിലേയ്ക്കുമ്മകളൊഴുകുന്നുണ്ടാകും

ഓടിക്കിതച്ചതെന്നു കരുതി
ഓടരുതെന്നമ്മ മുഖം തുടയ്ക്കും

എത്ര തുടച്ചിട്ടും

അന്ന്

നീ വിതച്ച
ഉമ്മകളൊക്കെയും

ഇന്നും

അമ്മുവിന്റെ സ്കൂളിലെ
അവസാന കൂട്ടമണിയിൽ

നാലുമണിപ്പൂക്കളായി
വിടരുന്നുണ്ട്‌

Monday, August 31, 2009

കുമ്പസാരം


വഴിയരികിലെ പാപങ്ങളോട്‌
വാവിട്ട്‌ മാപ്പപേക്ഷിയ്ക്കുകയാണ്‌

കാണിച്ച അപരിചിതത്വത്തിനും
കാർക്കിച്ചുതുപ്പിയതിനും
കല്ലെറിഞ്ഞതിനും......

പിഴ
എന്റെ പിഴ
എന്റെ വലിയ പിഴ

Saturday, May 30, 2009

പ്രണയം

സയ്‌നൈഡ്‌പോലെ
ഒരൊറ്റത്തുള്ളി
മറ്റൊരുലോകം

Monday, May 18, 2009

ശാസ്ത്രം

സപ്തവര്‍ണ്ണവൃത്തം


കറക്കിവിടുമ്പോ‍ൾ
വെള്ള

കറക്കത്തിനിടയിലിവിടം വിടുമ്പോള്‍
പുതപ്പിച്ചുകിടത്തേണ്ടതിന്റെ
വര്‍ണ്ണശാസ്ത്രം
വേറൊന്നാകുമോ?

Tuesday, May 12, 2009

ഉണ്മ

അഞ്ചാറെണ്ണംകഴിഞ്ഞാല്‍
കരച്ചിലടക്കാനാവുന്നില്ല

എന്തിനെന്നറിയാതെ
ഉള്ളിന്റെയുള്ളില്‍നിന്നും
ഒരുരുള്‍പൊട്ടല്‍
യുക്തിഭദ്രമായും
രഹിതമായും
ഈ പ്രതിഭാസത്തെ
വിശകലനം ചെയ്തു

ഒരുത്തരവും കിട്ടിയില്ല

ഒരു പക്ഷേ
ബോധം മറയുമ്പോഴാണോ
സുഹൃത്തേ
ഉണ്മ തെളിയുക?

















































Saturday, April 25, 2009

പത്താംദ്വാരം

കാണുന്നിടത്തും
കാണാത്തിടത്തും
ദ്വാരങ്ങള്‍:

വേണ്ടാത്തതൊക്കെയും
ചീറ്റിക്കളയാനും
തുപ്പാനും
തൂറാനും
മുള്ളാനും.........

പിന്നെന്തേ
ഓര്‍മ്മക്കുടലിന്റെയറ്റത്തുമാത്രമൊരു
ചെറുദ്വാരമിടാന്‍
തമ്പുരാനോര്‍ക്കാതെപോയത്‌?

Monday, March 30, 2009

ത്‌ഫൂ.....

മുഖത്തുതന്നെ

ലക്ഷ്യബോധമുള്ള
ലെബനീസ്‌പെണ്ണ്‌

എന്നാലും
മാതൃഭാഷയില്‍
മൊഴിഞ്ഞതിത്രവ്യക്തമായവളെങ്ങിനെ......

ഭൂമിയിലെയാണുങ്ങള്‍ക്കെല്ലാം
ഒരൊറ്റയക്ഷരമാലയായിരിയ്ക്കുമോ?

Wednesday, March 18, 2009

ശീലക്കുട

കാലങ്ങളായി
കൈമാറിവന്നതാണ്‌.

വെയിലും മഴയും
നിഷിദ്ധമെന്നപോലെ,
അപ്പന്റെ ചൂരലിന്റെ
ചൂടാറാത്തയോര്‍മ്മകള്‍വിടര്‍ന്നപോലെ,
കുഞ്ഞുമോഹങ്ങളെയതിന്റെ
ആസ്മത്തണലിന്നതിരുകളിലടക്കി
ഒഴിയാബാധയായി
നിവര്‍ന്നുപടര്‍ന്നുമുരണ്ടുകാലന്‍കുട.


ശ്വാസംമുട്ടിപ്പിടഞ്ഞിരിയ്ക്കെ
നിയന്ത്രണംവിട്ടോരുമാത്രയില്‍
കുടയൊടിച്ച്‌
തോട്ടിലെറിഞ്ഞൊരൊറ്റയോട്ടം:
ജ്വലിയ്ക്കുന്ന പകലിനുമീതേ
കോരിച്ചൊരിയുന്ന മഴയ്ക്കുകുറുകെ
ഹര്‍ഷോന്മാദഹൃദയവുമായി......

തിരിഞ്ഞുനോക്കിയിട്ടില്ല
പിന്നീടൊരിയ്ക്കലും;
'അപ്പന്റെ ശീലക്കുടയൊടിച്ചവനെ'ന്ന
മുരളലും മോങ്ങലും
പലര്‍ക്കുമിപ്പോഴുമുണ്ടെങ്കിലും.........

Monday, March 16, 2009

ദിവ്യൗഷധം

മുട്ടയോ
കോഴിയോ.........?


അമ്മയുമച്ഛനും
മാഷും
പള്ളീലച്ചനും ചൊടിച്ചു:
'വലുതാകുമ്പോളറിയാം'

ഒന്നുമാത്രമറിഞ്ഞു:

ചില ചോദ്യങ്ങള്‍
ദിവ്യൗഷധങ്ങളാണ്‌
ഒരിയ്ക്കലും
വയസ്സറിയിക്കില്ല

Thursday, March 12, 2009

യാത്രാസുഖം

തൂങ്ങിക്കിടന്നുള്ള യാത്രയാണ്‌


പിടിവിട്ടുവീഴുമോ
മഴ നനയ്ക്കുമോ
കാലുവഴുതുമോ
മതിലുചാടിയയുദ്യാ‍നക്കൊമ്പുകൾ
മുഖത്തൊലി കവരുമോ
തല പോസ്റ്റിലിടിച്ചുചിതറുമോ
തൂങ്ങുകയാണ്‌
കുറെ കറുത്തസസ്തനികള്‍
മസ്തിഷ്കച്ചില്ലകളില്‍

ഇറങ്ങേണ്ടയിടമാകുമുടനെയെങ്കിലും
അറിഞ്ഞില്ലൊന്നുമാത്രമിതുവരേയും

തൂങ്ങിയാടുന്നസസ്തനികള്‍ക്കിടയില്‍
ഒളിച്ചിരിയ്ക്കയാവാം.

Sunday, March 8, 2009

മറുപാഠം

നിവര്‍ന്നിട്ടില്ലിതുവരെയെങ്കിലും


വാലിലിട്ടുപന്തീരാണ്ടുകൊഴിഞ്ഞിട്ടും
വളയാത്തകുഴലിനെയാരും
കാണാത്തതെന്തേ
പഴിപറയാത്തതെന്തേ...........?

കുളി

പെറ്റുവീണതുമുതല്‍
കുളിപ്പിച്ചുകിടത്തുംവരെ

വായിയ്ക്കുന്തോറും
വെളിവാകുന്നയജ്ഞതപോലെ
കുളിയ്ക്കുന്തോറും
അഴുക്ക്‌

കളിയല്ല ജീവിതം
കുളിയാണ്‌.

Thursday, February 5, 2009

ഈഗോ



മൗനവ്രതം രണ്ടാംദിവസം.

ഈഗോയുടെ കൊടുമുടിയാണവള്‍.

മൗനംമൂത്ത്‌ വട്ടാകുമെന്നായപ്പോള്‍
കവിതയിലഭയംതേടി.
വിഷയം : അവളുടെ ഈഗോ

പറ്റിയയൊരുപമ കണ്ടെത്തണം.

ചിന്തകൾ
‍തലങ്ങുംവിലങ്ങും പാഞ്ഞു;
ഉപമ കിട്ടിയില്ല.

ഒരുണര്‍വ്വിനായി മുഖംകഴുകി
വെറുതെ കണ്ണാടിനോക്കി...........
ഒന്നാന്തരമൊരുപമ തെളിഞ്ഞു.

കവിതയുപേക്ഷിച്ചു.

അവളോട്‌


മിന്നലേറ്റ്‌ കരിഞ്ഞമരം
വാനത്തോടുപുകഞ്ഞതില്‍ക്കവിഞ്ഞൊന്നും
നീയെന്നില്‍നിന്നും വ്യാമോഹിയ്ക്കേണ്ട.....

Friday, January 23, 2009

കൂണുകള്‍


അക്ഷരങ്ങളുടെ ആകാശത്തുനിന്നും തോരാത്ത പെരുമഴ മഴയില്‍ക്കുതിര്‍ന്നോര്‍ക്കിടിവെട്ടേല്‍ക്കുമ്പോള്‍,
മുളച്ചുപൊന്തുന്നത്‌ ദശവര്‍ണ്ണക്കൂണുകള്‍.

Thursday, January 22, 2009

കവിതകൾ

[1] ദശപുഷ്പം

അന്തരീക്ഷത്തിലെ പാപകണങ്ങള്‍
നീണ്ടമുടിനാരിഴയിലൂടെ
തലച്ചോറിലെത്തി
ദേഹമാസകലം പെറ്റുപെരുകുന്നു.....
അതുകൊണ്ടാകാം
അവര്‍
ദശപുഷ്പം മുടിയില്‍ ചൂടുന്നത്‌.





[ദശപുഷ്പം പാപനാശകമാണെന്നാണ്‌ വിശ്വാസം.
ധനുമാസ തിരുവാതിരയിലും,കര്‍ക്കിടകത്തിലും
സ്ത്രീകള്‍ ദശപുഷപം ചൂടാറുണ്ട്‌.]






[2] (നിര്‍)ഭാഗ്യം

'കന്യകയ്ക്ക്‌ പുല്ലിംഗം'
വിടരുന്നകാലത്തേ
എനിയ്ക്കായൊരു
പാപനാശകപുഷപവും വിരിയൂ......

Monday, January 12, 2009

പരമാവധി സംഭവിയ്ക്കാവുന്നത്‌

ഇസ്രായേൽ
‍അതിന്റെ സര്‍വ്വ ആസക്തികളോടുംകൂടെ
പാലസ്തീനെ പ്രാപിയ്ക്കുകയാണ്‌.

പ്രതിഷേധിയ്ക്കാതെ വയ്യ.

നഗരത്തിന്റെ
തെക്കെയറ്റം മുതല്‍ വടക്കേയറ്റംവരെ
നടത്തിയ റാലിയില്‍,
ഇസ്രായേലിനെതിരെ
ശാന്തമായ വഴികളിലൂടെ
കുരച്ചലറിനടന്നു.

അപ്പോഴും
പാലസ്തീന്‍
ചങ്കുപൊട്ടി നിലവിളിച്ചുകൊണ്ടേയിരുന്നു.......

കൊടുംചൂടാണ്‌ പുറത്ത്‌.
വീട്ടീല്‍ തിരിച്ചെത്തി,
ഫ്രിഡ്ജില്‍നിന്നും
തണുത്തൊരു ബിയറെടുത്ത്‌ മോന്തി;
വല്ലാത്തൊരാശ്വാസം.

അപ്പോഴും
ഇസ്രായേല്‍ ടാങ്കുകള്‍
നീണ്ടനാക്കും നീട്ടി
ചോര നക്കിക്കുടിച്ചുകൊണ്ടേയിരുന്നു.....

കുളിച്ച്‌ ഫ്രഷായി
സോഫയില്‍ ചാഞ്ഞിരുന്ന്‌
ചാനലുകളോരോന്നായി മാറ്റി.
ദൈവമേ,
ഇന്നാണല്ലോ മെഗാസ്റ്റാറിന്റെ
ഉച്ചാടനപര്‍വ്വം;
ആരൊക്കെയാണാവോ പുറത്താവുക?

അപ്പോഴും
പാലസ്തീനില്‍
മൃത്യുമേഖല ശക്തിപ്രാപിച്ചുകൊണ്ടേയിരുന്നു........

റിയാലിറ്റി ഷോ കഴിഞ്ഞ്‌
കണ്ണീരൊപ്പി,
കോഴിക്കറിയും ചപ്പാത്തിയും കഴിച്ച്‌
കുടുംബപ്രാര്‍ത്ഥന നടത്തി
കെട്ടിപ്പിടിച്ചുറങ്ങാന്‍ കിടന്നു.

അപ്പോഴും
ജൂതവെടിയുണ്ടകള്‍
ജീവിതങ്ങള്‍ തുളച്ചുകൊണ്ടേയിരുന്നു.....

Monday, January 5, 2009

പരസ്യം

കുടിനീരിനായി
ചെങ്കല്‍മടയിലൊരു
കിണറുകുത്തി.

മുതലപ്പുഴയിലെ
മലിനജലമൊലിച്ചിറങ്ങാതിരിയ്ക്കാൻ
‍ചെങ്കല്ലുകൊണ്ട്‌
ചുറ്റുമതിലുംകെട്ടി.

ഞങ്ങളുടെ
വറ്റാത്ത സ്വപ്നമായിരുന്നു
ആ കിണര്‍.....

പക്ഷേ
ഋതുഭേദങ്ങളില്‍
കിണറിനും വേനലേറ്റു.

അതുകൊണ്ടാകാം,
മുതലപ്പുഴയില്‍നിന്നും
ചുറ്റുമതിലിനടിയിലൂടെ
കിണറുനടത്തിപ്പുകാരൊരു
രഹസ്യച്ചാലുകീറിയത്‌.

ചട്ടുകത്തലയന്‍

പൂന്തോട്ടമെന്ന്‌കരുതി
ഇഴഞ്ഞെത്തിയത്‌
ഉപ്പുപാടത്തിലായിരുന്നു...........







(Bipaliuym എന്ന്‌ ഇംഗ്ലീഷില്‍ വിളിയ്ക്കുന്ന
പരന്ന ശിരസ്സോടുക്കൂടിയ ഒരിനം പുഴുവാണ്‌
ചട്ടുകത്തലയന്‍. വിഷജീവിയല്ല. അതിമൃദുലദേഹം.
സാന്ദ്രത കൂടിയ കറിയുപ്പിലേയ്ക്ക്‌ ദേഹസ്രവങ്ങള്‍
നഷ്ടപ്പെടുമ്പോള്‍ (plasmosis) ചട്ടുകത്തലയന്‍
ചത്തുപോകുന്നു; ഒരുതരം അലിഞ്ഞില്ലാതാകല്‍.)