Thursday, November 12, 2009

നാലുമണിപ്പൂക്കൾ

നാലുമണിയ്ക്ക്‌
കൂട്ടമണിയടിയ്ക്കും

കുട്ടികൾ കൂട്ടത്തോടെ
പുറത്തേയ്ക്ക്‌

പുസ്തകങ്ങളടുക്കുന്നതായി
നടിച്ച്‌

നീയും
ഞാനും

മറിയാമ്മേടത്തി
താഴുമായെത്തുംമുമ്പേ

ഇറുക്കിപിടിച്ചുള്ള
നിന്റെയുമ്മകൾ

താഴിന്റേയുംചാവികളുടേയും
കിലുക്കമെത്തുമ്പോൾ

ഒരോട്ടമാണ്‌

വലതുവശത്തെ ജാനാലചാടി
നീയും

9-B യുടെ പിൻവാതിലിലൂടെ
ഞാനും

ഓടിയോടി
വീട്ടിലെത്തും

മുഖം
കിതച്ചുതുടുത്തിരിയ്ക്കും

കവിളിലെ വിയർപ്പുതുള്ളിയിലൊലിച്ച്‌
ചുണ്ടിലേയ്ക്കുമ്മകളൊഴുകുന്നുണ്ടാകും

ഓടിക്കിതച്ചതെന്നു കരുതി
ഓടരുതെന്നമ്മ മുഖം തുടയ്ക്കും

എത്ര തുടച്ചിട്ടും

അന്ന്

നീ വിതച്ച
ഉമ്മകളൊക്കെയും

ഇന്നും

അമ്മുവിന്റെ സ്കൂളിലെ
അവസാന കൂട്ടമണിയിൽ

നാലുമണിപ്പൂക്കളായി
വിടരുന്നുണ്ട്‌